Wednesday, 5 February 2014

ദു:ഖത്തിന്‍റെ പാനപാത്രം...

ദു:ഖത്തിന്‍റെ പാനപാത്രം
കര്‍ത്താവെന്‍റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടതുവാങ്ങി
ഹല്ലേലൂയ്യാ പാടീടും ഞാന്‍...(ദു:ഖത്തിന്‍റെ....)

ദോഷമായിട്ടൊന്നും എന്നോട്
എന്‍റെ താതന്‍ ചെയ്കയില്ല
എന്നെ അവന്‍ അടിച്ചാലും 
അവനെന്നെ സ്നേഹിക്കുന്നു

കഷ്ടനഷ്ടം ഏറിവന്നാല്‍
ഭാഗ്യവാനായ് തീരുന്നു ഞാന്‍
കഷ്ടമേറ്റ കര്‍ത്താവോടു
കൂട്ടാളിയായ് തീരുന്നു ഞാന്‍

ലോകസൌഖ്യം എന്തുതരും
ആത്മക്ലേശം അതിന്‍ ഫലം
സൌഭാഗ്യമുള്ളാത്മ ജീവന്‍
കഷ്ടതയാല്‍ വര്‍ദ്ധിക്കുന്നു

ജീവനത്തിന്‍ വമ്പുവേണ്ടാ
കാഴ്ച്ചയുടെ ശോഭ വേണ്ട
കൂടാരത്തിന്‍ മൂടി പോലെ
ക്രൂശിന്‍ നിഴല്‍ മാത്രം മതി

ഉള്ളിലെനിക്കെന്തു സുഖം
തേജസ്സേറും ഖേരൂബികള്‍
കൂടാരത്തിന്നകത്തുണ്ട്
ശേക്കിനായും ഉണ്ടവിടെ

ഭക്തന്മാരാം സാഹോദരര്‍
വിളക്കുപോല്‍ കൂടെയുണ്ട്
പ്രാര്‍ത്ഥനയിന്‍ ധൂപമുണ്ട്
മേശമേല്‍ എന്നപ്പം ഉണ്ട്

പ്രാകാരത്തില്‍ എന്‍റെ മുന്‍പില്‍
യേശുവിനെ കാണുന്നു ഞാന്‍
യാഗപീഠം അവനത്രെ
എന്നുമെന്‍റെ രക്ഷയവന്‍

ദിനം തോറും പുതുക്കുന്ന
ശക്തിയെന്നില്‍ പകരുവാന്‍
സ്വച്ഛജലം വച്ചിട്ടുള്ള
പിച്ചളത്തൊട്ടിയുമുണ്ട്

ലോകത്തെ ഞാനോര്‍ക്കുന്നില്ല
കഷ്ടനഷ്ടംഓര്‍ക്കുന്നില്ല
എപ്പോളെന്‍റെ കര്‍ത്താവിനെ
ഒന്നു കാണാം എന്നേയുള്ളു

No comments:

Post a Comment